Saturday, December 20, 2014

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകള്‍ --പാര്‍ട്ട്‌ 2

4.കരിയില കാറ്റ് പോലെ -1986
സംവിധാനം : പത്മരാജന്‍

പി പത്മരാജന്റെ തൂലികയില്‍ നിന്നും പിറന്ന ഒരു വ്യതസ്ത ത്രില്ലര്‍ ആയിരുന്നു പ്രസ്തുത ചിത്രം. കൊല ചെയ്യപ്പെട്ട കഥാപാത്രം ആയി മമ്മൂട്ടിയും അത് അന്വേഷിക്കുന്ന പോലീസ് ഓഫീസര്‍ ആയി മോഹന്‍ലാലും അഭിനയിക്കുന്നു എന്നാ പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.  പ്രശസ്ത  സിനിമ സംവിധായകന്‍ ആയ ഹരികൃഷ്ണന്‍  അയാളുടെ സ്വകാര്യ വസതിയില്‍ വെച്ചു കൊല്ലപ്പെടുന്നു. സാക്ഷികള്‍ ഇല്ല. സംഭവസ്ഥലത്തു നിന്നും കിട്ടുന്ന തൂവാലയും ചപ്പലും കൊലപാതകി ഒരു സ്ത്രീയാണെന്ന നിഗമനത്തിലേക്ക് അന്വേഷണ ചുമതലയുള്ള ഇൻസ്പെക്ടർ അച്യുതൻകുട്ടിയെ (മോഹൻലാൽ) എത്തിക്കുന്നു.

സ്ത്രീ വിഷയത്തില്‍ ഹരികൃഷ്ണന്‍ ഉള്ള താത്പര്യം(സിനിമയുമായി ബന്ധപ്പെട്ട ആളുകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ഉള്ള ധാരണ ശരി വെക്കുന്ന പോലെ തോന്നി ഈ കാര്യം  ) അന്വേഷണത്തില്‍ നിന്നും അറിഞ്ഞ അച്യുതന്‍ കുട്ടി ഹരി കൃഷ്ണന്റെ ഭൂതകാല്തിലെക്ക് ചെല്ലുന്നു. അയാളോട് പ്രതികാരം ചെയ്യാന്‍ കാരണമുള്ള (motive for murder) ഒരു സ്ത്രീയെ കണ്ടെത്താന്‍ ആയിരുന്നു അത്. സിനിമ നടനാകുന്നതിനു മുന്പ് ഹരികൃഷ്ണന്‍ കോളേജ് അധ്യാപകന്‍ ആയിരുന്നു. അന്ന് അയാളുടെ കാമുകി ആയിരുന്നു പാര്‍വതി .സംശയം പാർവ്വതിയിലേക്ക് (ഉണ്ണിമേരി) തിരിയുന്നു . പാർവതി ഇപ്പോൾ ഭഗിനിസേവാമയി എന്നാ പേരിൽ സന്യാസം സ്വീകരിച്ചു കഴിയുകയാണ്. അയാളുടെ കാമുകി ആയിരുന്ന പാര്‍വതി മാത്രമാണ് ഒരു മോടീവ് ഉള്ള സ്ത്രീയായി അച്യുതന്‍ കുട്ടിക്ക് തോന്നുന്നത്. അവരെ അറസ്റ്റ് ചെയ്യുന്നതോടെ ചില പുതിയ വഴിത്തിരിവുകള്‍  കഥയില്‍ ഉണ്ടാകുന്നു.

ഹരികൃഷ്ണനുമായി പരിചയമുള്ള ശില്പ എന്നാ കുട്ടി  അച്യുതന്‍ കുട്ടിയെ കാണുന്നു. അവള്‍ അച്യുതന്‍ കുട്ടിയുടെ സഹോദരന്‍ അനിൽ കുമാറിന്റെ (റഹ്‌മാൻ) സുഹൃത്തുമാണ് .
അവള്‍ താനും ഹരികൃഷ്ണനും തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് പറയുന്നു.  ഒരാരാധിക എന്ന് നിലയില്‍ തുടങ്ങിയ ആ ബന്ധം ഒരു സൌഹൃദ ത്തിലേക്ക് എത്തുന്നു. ശില്പയോടു  നിര്‍വചിക്കാനാകാത്ത എന്തോ ഒരു ആത്മ ബന്ധം അയാള്‍ക്ക് തോന്നുന്നുണ്ട് .അയാള്‍ വല്ലാതെ ഇമോഷണല്‍ ആകുന്നു. മരിച്ച ദിവസം ശില്പ അവിടെ പോകുകയും അദ്ദേഹത്തോട് ഒപ്പം സമയം ചില്വഴിക്കുകയും ചെയ്തു എന്ന് വെളിപ്പെടുത്തുന്നു. അന്ന് അവള്‍ പോരുമ്പോള്‍ അയാള്‍ തികച്ചും സന്തോഷവാനായിരുന്നെന്നും ശില്പ  പറയുന്നു.

ഒരിക്കല്‍ ഒരു പരിപാടിയില്‍ അമ്മയെയും കൂട്ടി എത്തുന്ന ശില്‍പയ്ക്ക് ആരെയോ കണ്ടു ഹരികൃഷ്ണന്‍ പരിഭ്രമിച്ചു പോകുന്നത് ഓര്‍മ്മ വരുന്നുണ്ട്.  അയാള്‍ വഞ്ചിച്ച  സ്ത്രീ ആകാം ഇതെന്ന് അച്യുതന്‍ കുട്ടിക്ക് മനസ്സിലാകുന്നു.

ശില്‍പയും ഹരികൃഷ്ണന്നും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവളുടെ അമ്മ തുളസിയെ ( ശ്രീ പ്രിയ )  അച്യുതന്‍ കുട്ടി ചോദ്യം ചെയ്യുമ്പോള്‍  തന്റെ മകളെ രക്ഷിക്കാന്‍ ആയി അവര്‍  ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നു. അവര്‍ ആയിരുന്നു  കൊല നടന്ന സ്ഥലത്ത് നിന്നും കിട്ടിയ ചെരിപ്പിന്റെയും തൂവലയുടെയും ഉടമ.   അന്ന് ഹരികൃഷ്ണനെ  പരിഭ്രമിപ്പിച്ച വ്യക്തി  തുളസി ആയിരുന്നു. തുളസിയുടെ മകളാണ് ശില്പ എന്നത് അറിവാണ് അയാളെ വല്ലതെയാക്കിയത് .

 അവര്‍ പോയത് ഹരികൃഷ്ണനെ വേണ്ടി വന്നാല്‍ കൊല്ലാന്‍ തന്നെ ഉദ്ദേശിച്ചു ആയിരുന്നു. കാരണം അവര്‍ പറയുന്നുണ്ട് . കോളേജ് അധ്യാപന കാലത്ത് പാര്‍വതിയുടെ കൂട്ടുകാരി ആയിരുന്നു  തുളസി. പാര്‍വതിയും സ്ത്രീ ലമ്പടനായ ഹരികൃഷ്ണനും തമ്മില്‍ ഉള്ള ബന്ധം അവള്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല .  അവള്‍ പാര്‍വതിയെ  അയാളെ ഉപേക്ഷിക്കാന്‍ പല തവണ പാര്‍വതിയെ ഉപദേശിക്കുന്നു.  ഇതറിയുന്ന ഹരികൃഷ്ണന്‍ തുളസിയെ ഭീഷണി പെടുത്തുന്നു. എന്നാല്‍ അവള്‍ പിന്‍ വാങ്ങുന്നില്ല . ഒരു ദിവസം അയാളുടെ മുറിയില്‍ ചെന്ന് അയാളെ  ശകാരിക്കുന്ന തുളസിയെ അപ്പോള്‍ തോന്നിയ പ്രതികാര മാനസിക അവസ്ഥയില്‍ അയാള്‍ റേപ്പ്‌ ചെയ്യുന്നു.

മുറിയില്‍ നിന്നും ഇറങ്ങി പോകുന്ന തുളസിയെ  കണ്ട പാര്‍വതി  തകര്‍ന്നു പോകുന്നു. ഈ സംഭവം ആണ് അവളെ ജീവിതത്തോട് വിരക്തി തോന്നാനും സംന്യാസം സ്വീകരിക്കാനും പ്രേരിപ്പിക്കുന്നത്. ഹരികൃഷ്ണനില്‍ നിന്നും ഗര്‍ഭിണി ആയ  തുളസി അവിടം വിട്ടു പോകുന്നു. ശില്പ്പയാണ് അവള്‍ പ്രസവിച്ച കുട്ടി. ഹരികൃഷ്ണന്റെ ഏക മകള്‍ .ഈ വിവരം തുളസി മകളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും രഹസ്യമാക്കി വെക്കുന്നു.

ശില്‍പയും ഹരികൃഷ്ണനും തമ്മില്‍ ഉടലെടുക്കുന്ന ബന്ധം അത് കൊണ്ടാണ് അവളെ അലോസരപ്പെടുത്തിയത്. മകളോട് അവളുടെ അച്ഛന്‍  ആണ് അയാള്‍ എന്നാ കാര്യം വെളിപ്പെടുത്താന്‍ പക്ഷെ തുളസി മടിക്കുന്നു.
അയാളുടെ ഭൂതകാലം അറിയാവുന്ന തുളസി  തന്റെ മകള്‍ ആണെന്നറിയാതെ ഹരികൃഷ്ണന്‍  ശില്പയുമായി അരുതാത്ത ബന്ധത്തിന് മുതിരുമോ എന്ന് ഭയക്കുന്നു.  മകള്‍ അയാളെ കാണാന്‍ പോയ ദിവസം  അയാളെ കാണും ഈ കാര്യം വെളിപ്പെടുത്താനും ആണ് അവള്‍ അങ്ങോട്ട്‌ പോയത്, പക്ഷെ കൊല ചെയ്യപ്പെട്ടു കിടക്കുന്ന ഹര്ക്രിഷ്ണനെ കണ്ടു  പരിഭ്രാന്തയായ അവള്‍ തിരിച്ചു പോരുന്നു.

 അച്യുതന്‍ കുട്ടി  ഈ മൊഴി മുഖവിലയ്ക്ക് എടുക്കുന്നില്ല . തന്റെ അനിയന്‍ അനിലിനോടു ഇത് അയാള്‍ പറയുന്നു. താന്‍ തുളസിയും ശില്പയെയും അറസ്റ്റു ചെയ്യാന്‍ പോകുക ആണെന്ന് അവനോടു പറയുന്നു. ഇതോടെ കഥയുടെ ക്ലൈമാക്ടിക് ട്വിസ്റ്റ്‌ അനവൃതമാകുക ആണ്. താനാണ് ഹരികൃഷ്ണനെ കൊലപ്പെടുതിയതിയതെന്നു അവന്‍ പറയുന്നു.  അച്യുതന്‍ കുട്ടിക്ക് ഒരു ഷോക്ക് ആണിത്. ശില്പയെ ഭ്രാന്തമായി സ്നേഹിച്ചിരുന്ന അനില്‍ അവള്‍ ഹരികൃഷ്ണനോട് അടുക്കുകയാണ് എന്നാ തോന്നലാണ് ഇതിനു കാരണം. അറിയാതെ സംഭവിച്ച  ഒരു അബദ്ധം ആയിരുന്നു കൊലപാതകം .

അച്യുതന്‍ കുട്ടിയോട് ഇത് പറഞ്ഞ ശേഷം തന്റെ മുറിയില്‍ പോകുന്ന അനില്‍ തന്റെ കുറ്റസമ്മതം എഴുതി വെച്ച ശേഷം സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്യുന്നു. അനിലിന്റെ കുറ്റസമ്മതം  കത്തിച്ചു കളയുന്ന അച്യുതന്‍ കുട്ടിയുടെ  visualഓടെ  സിനിമ അവസാനിക്കുന്നു.

വളരെ സ്ലോ പെയ്സ് ഉള്ള സിനിമ ആണ് ‘കരിയില കാറ്റ് പോലെ ‘. ആക്ഷന്‍  തീരെ ഇല്ല.  അവസാനത്തെ അനിലും ഹരിയും തമ്മിലുള്ള പിടിവലി ഒഴിച്ചാല്‍ .  അല്പം ശ്രദ്ധയോടെ കാണേണ്ട ചിത്രം. മോഹന്‍ലാലിന്‍റെ വളരെ കണ്ട്രോള്‍ഡ് ആയ അഭിനയം . അതി  ഭാവുകത്വം തീരെ ഇല്ല.  പില്‍ക്കാലത്ത് അദ്ദേഹം ചെയ്ത പോലീസ് വേഷങ്ങളിനെക്കാള്‍  ( പിന്ഗാമി , ബാബാ കല്യാണി , ശ്രദ്ധ )  ഇത് മികച്ചു നില്‍ക്കുന്നു.  ചോദ്യം ചെയ്യുന്ന രീതി ഒക്കെ വളരെ  നന്നായിട്ടുണ്ട്.  
മമ്മൂട്ടി വളരെ നെഗറ്റീവ് ടച് ഉള്ള  ഏതാണ്ട് വില്ലന്‍  ആയ കഥാപാത്രം ആണ് ചെയ്തിരിക്കുന്നത്. പത്മരാജന്റെ സിനിമ ആയതു കൊണ്ട് മാത്രം ആയിരിക്കും അദ്ദേഹം ഇങ്ങനെ ഒരു റിസ്ക്‌ എടുത്തത്  മമ്മൂട്ടിയുടെ റോള്‍ തന്നെയാണ് സിനിമയുടെ പ്ലസ് പോയിന്റ്. വെറുപ്പ് തോന്നുന്ന ഒരു സ്ത്രീ ലമ്പടിനില്‍ നിന്നും  വാത്സല്യം തുളുമ്പുന്ന ഒരു ഫാദര്‍ ഫിഗര്‍ ആയി അദ്ദേഹം അനായാസം മാറുന്നു . അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ന്നിരുന്ന ഒരു സമയം ആയിരുന്നു അത് .അടുത്ത വര്ഷം ഇറങ്ങിയ ന്യൂ ദല്‍ഹി  എന്നാ ആക്ഷന്‍ ബ്ലോക്ക് ബസ്ടര്‍ പടം അദ്ദേഹത്തെ വീണ്ടും വാനോളം ഉയര്‍ത്തി .
റഹ്മാന്റെ അഭിനയം നന്നായില്ല.  അതോ ഡയരക്ടര്‍ അദ്ദേഹത്തിന് വേണ്ട നിര്‍ദേശം കൊടുത്തില്ല എന്ന് വേണം കരുതാന്‍. പടം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കുറ്റം ചെയ്ത ആളുടെ യാതൊരു  മാനസിക സംഘര്‍ഷവും ഇല്ലാതെ ആണ് ആ ക്യാരക്ടര്‍ അഭിനയിക്കുനത് എന്ന് കാണാം.  കുറ്റബോധത്തിന്റെ ഒരു കണിക പോലും ദൃശ്യമല്ല . അവസാനത്തെ വെളിപ്പെടുത്തലില്‍ പോലും അയാള്‍ തളരുന്നില്ല. കൂളായി കുറ്റ സമ്മതം നടത്തിയ ശേഷം പോയി നേരെ ആത്മഹത്യ ചെയ്യുന്നു.

ഉദാഹരണത്തിന് മണിച്ചിത്രത്താഴ്  സിനിമയില്  ശോഭന തന്നെയാണ്  മനോരോഗി എന്ന് വെളിവാക്കുന്ന ചില  സൂഷ്മ ഭാവാഭിനയം  ശോഭന ചെയ്തിട്ടുണ്ട്. അത്  വീണ്ടും സിനിമ കാണുമ്പോള്‍  പ്രേക്ഷകനെ അത്ഭുത പെടുത്തും . എന്നാല്‍ അത്തരത്തില്‍ ചില രംഗങ്ങള്‍ രഹ്മാന്റെ കഥാപാത്രത്തിന്റെ സീനുകളില്‍  കൊണ്ട് വരാന്‍ എന്തോ പത്മരാജന്‍ ശ്രമിച്ചിട്ടില്ല .

കാര്‍ത്തിക  സാമാന്യം നന്നായി അഭിനയിച്ചു. ഉണ്ണിമേരി ക്ക് പ്രതെയ്കിച്ചു ഒന്നും ചെയ്യാനില്ല.  തുളസി ആയി അഭിനയിച്ച തമിഴ് നടിയുടെ അഭിനയം  ആവറേജ് എന്നെ പറയാനാകു.

അധികം കഥാപാത്രങ്ങള്‍ ഇല്ലെങ്കിലും  സിനിമ  നല്ല വ്യൂയിംഗ് അനുഭവം തരുന്നുന്നുണ്ട് .സ്ത്രീ പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍  ഏറ്റവും നന്നായി അവതരിപ്പിച്ച  സംവിധായകന്‍ ആയിരുന്നു പത്മരാജന്‍ . അത്  detective സിനിമയുടെ പശ്ചാത്തലത്തില്‍  ആദ്യമായാണ് അദ്ദേഹം പറഞ്ഞത്.  

ലോകപ്രശസ്തരായിരുന്ന പല സംവിധായകരും കുറ്റാന്വേഷണ സിനിമകളുടെയും കഥകളുടെയും ആരാധകരായിരുന്നു .സത്യജിത് റായ് ബംഗാളിലെ പ്രശസ്ത ഫിക്ഷണല്‍ detective ബ്യോമ്കേഷ് ബാക്ഷിയെ ഹീറോ ആക്കി ‘ചിഡിയാ ഖാന ‘ എന്നാ പേരില്‍ സിനിമ ചെയ്തിട്ടുണ്ട് .വളരെ നല്ല ഒരു ‘ഹൂ ഡണിറ്റ്’ ആയിരുന്നു അത്. അദേഹം detective ഫെലൂദ എന്നാ കഥാപാത്രത്തിന്റെ സൃശ്ട്ടാവ് ആണ് . പല പുസ്തകങ്ങളും ഇറക്കിയട്ടുണ്ട് .
ലോക സിനിമയില്‍ മൈക്കല്‍ ആഞ്ചെലോ ആന്റോണിയോണി യുടെ ബ്ലോ അപ്പ്,  ഹിച്ച്കോക്കിന്റെ സിനിമകള്‍ , ഒക്കെ ഇതിനു ഉദാഹരണങ്ങള്‍ ആണ് .

പത്മരാജന്‍ വീണ്ടും ഈ genre സിനിമയിലേക്ക് തിരിച്ചു വന്നിട്ടുണ്ട് . ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് എന്നാ സിനിമയിലൂടെ .മുഖം എന്നാ സിനിമയിലെ പോലെ ഒരു സീരിയല്‍ കില്ലര്‍ ആണ് ഇതില്‍ .മമ്മൂട്ടി കേസ് അന്വേഷിക്കുന്ന പോലീസ് ഓഫീസറായി വരുന്നു. തന്റെ ജീവിതം തകര്‍ത്ത പഴയ സഹപാഠികള്‍ ആണ് ഇതിലെ വിക്ടിംസ്. സുരേഷ് ഗോപി ഡയലോഗ് ഇല്ലാത്ത (!! ) ഒരു കഥാപാത്രം ആകുന്നു. കുറ്റവാളി ആയി നെടുമുടി വേണു വന്നത് അല്പം സര്‍പ്രൈസായി . മാത്രമല്ല അതിലെ പ്രായമായ കഥാപാത്രം സാഹസികമായ കൊലപാതകങ്ങള്‍ ചെയ്യുന്നത്  അവിശ്വസനീയമായി തോന്നി. കണ്ടിരിക്കാന്‍  കൊള്ളാവുന്ന നല്ല മേച്യൂര്‍ സിനിമ ആണ്  ഈ തണുത്ത വെളുപ്പാന്‍കാലത്ത്‌.

5. ഒരു സി ബി ഐ ഡയറി കുറിപ്പ്-1988
സംവിധാനം : കെ മധു 


ഇന്നും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കുറ്റാന്വേഷണ സിനിമ വരുന്നത് 1988 ലാണ് . മമ്മൂട്ടിയുടെ ഏറ്റവും പ്രശസ്തമായ കഥാപാത്രം ആയ സേതുരാമയ്യരേ ആദ്യമായി അവതരിപ്പിച്ച  സിനിമ –ഒരു സി ബി ഐ ഡയറി കുറിപ്പ് . വന്‍ സാമ്പത്തിക വിജയം ആയിരുന്ന ഈ സിനിമയില്‍ നായികയും ഗാനങ്ങളും ഉണ്ടായിരുന്നില്ല . എനിട്ടും പ്രേക്ഷകര്‍ ഈ സിനിമ ആസ്വദിച്ചു. പ്രധാനമായും മമ്മൂട്ടിയുടെ ഗംഭീര അഭിനയിതിന്റെ ബലത്തില്‍ മുന്‍പോട്ടു പോയ ഈ ചിത്രത്തിന്  നല്ല കെട്ടുറപ്പുള്ള സ്ക്രിപ്റ്റും നല്ല എഡിറ്റിങ്ങും പിന്തുണ ഏകി., കഥയുടെ ഒരു ഭാഗത്ത് പോലും ഒരു ഇഴച്ചില്‍  അനുഭവപ്പെടടുന്നില്ല

പണക്കാരന്‍ ആയ ഔസേപ്പച്ചന്റെ (ജനാര്‍ദനന്‍) മരുമകള്‍ ആയ ഓമന(ലിസി) കൊല്ലപ്പെടുന്നു. അത് ഒരു ആത്മഹത്യാ ആക്കി മാറ്റാന്‍  അയാള്‍ തന്റെ പണവും സ്വാധീനവു ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സുപ്രീം കോടതി കേസ് സി ബി ഐ ക്ക് അന്വേഷിക്കാന്‍ ഉത്തരവിടുന്നു.തുടര്‍ന്ന് ഉദ്വേഗജനകമായ രീതിയില്‍ കഥ മുന്‍പോട്ടു പോകുന്നു. സി ബി ഐ ഓഫീസര്‍ സേതുരാമയ്യരും കൂട്ടാളികളും (ജഗതി ,സുരേഷ്ഗോപി ) ഓരോ തെളിവുകളും ശേഖരിച്ചു കേസില്‍ മുന്നേറുന്നത് വളരെ തന്മയത്വമായി ചി ത്രീകരിചിട്ടുണ്ട്. ‘ഡമ്മി’ ഇട്ടു നോക്കല്‍ പരീക്ഷണ സീനിലൂടെ .ഓമന സ്വയം ചാടിയതല്ലെന്നും എടുത്ത് ഏറിയപ്പെട്ടതാണെന്നും തെളിയുക്കുന്നുത് ഏറെ പ്രശസ്തമായി..

ഓമനയുടെ വസ്ത്രത്തില്‍ കണ്ട ചോരയുടെ ബ്ലഡ് ഗ്രൂപ്പ് വേറൊരാളുടെ(പ്രതിയുടെ) ആണെന്ന് മനസ്ലിലയപ്പോള്‍ സംഭവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റ്‌ ചെയ്ത് ഒടുവില്‍ യഥാര്‍ത്ഥ പ്രതി (വിജയരാഘവന്‍ ) യെ പിടികൂടുന്നു. ബ്ലഡ് ഗ്രൂപ്പ് അയാളുടെ ആയത് കൊണ്ട് മാത്രം അയാള്‍ കുറ്റക്കാരനാണെന്ന് പറയാന്‍ കഴിയുകയില്ല എന്ന്‍ നമ്മള്‍ക്ക് ഇന്ന് അറിയാം ഡി എന്‍ എ മാച്ച് കൂടെ നടത്തിയിരുന്നെന്കിലെ പൂര്‍ണ്ണമായും പ്രതി കുടുങ്ങുക ഉള്ളു .എങ്കിലും വസ്തുനിഷ്ട്ടമായി പൂര്‍ണ്ണമായും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു കേസ് അന്വേഷിച്ചു വിജയിപ്പിക്കുന രീതി യവനികയ്ക്ക് ശേഷം കണ്ടത് ഈ ചിത്രത്തില്‍ ആണ് . ഒരു തവണ പോലും കഥ കഥാതന്തുവില്‍ നിന്നും വ്യതിചലിക്കുന്നില്ല. ഇടയ്ക്ക് വെച്ചു ഒരു പ്രേമമോ , പാട്ടോ ഡാന്‍സോ വന്ന്‍ പ്രേക്ഷകനെ ശല്യപ്പെടുതുന്നില്ല . പിന്നീടു വന്ന സി ബി ഐ സിനിമകളില്‍ കച്ചവട താത്പര്യത്തിനായി ഇങ്ങനെ ചില സീനുകള്‍ തിരുകിക്കയറ്റി കഥയുടെ ഫ്ലോ കളഞ്ഞിട്ടുണ്ട്.

ഒരച്ഛന്റെ ദുഃഖം വളരെ നാച്യുറല്‍ ആയി ബഹാദൂര്‍ അഭിനയിച്ചു .  ഉര്‍വശി ,മുകേഷ് തുടങ്ങിയവര്‍ തങ്ങള്‍ക്ക് കിട്ടിയ ചെറിയ വേഷങ്ങള്‍ ഭംഗിയാക്കി. ആദ്യാവസാനം ഇത് മമ്മൂട്ടിയുടെ ജൈത്രയാത്രയാണ്.അത്രയേറെ അദ്ദേഹത്തിന്റെ സേതുരാമയ്യര്‍ ആ സിനിമയില്‍ തലയെടുത്ത് നില്‍ക്കുന്നു. 
സി ബി ഐ എന്നാ കുറ്റാന്വേഷണ ഏജന്‍സിക്ക് സാധാരണ ജനങ്ങള്‍ക്ക് ഇടയില്‍  ഇത്രയേറെ പ്രശസ്തി നേടിക്കൊടുത്ത മറ്റൊരു ചിത്രം ഇല്ല. പിന്നീടു ഉണ്ടായ  പല പ്രമാദം ആയ കേസുകള്‍ക്കും പൊതുജനം സി ബി ഐ അന്വേഷിക്കണം എന്ന് മുറവിളി കൂട്ടാന്‍ കാരണം ഈ ചിത്രത്തിലെ സി ബി ഐയുടെ അവതരണം തന്നെ എന്ന് ഒരു തരത്തില്‍ പറയാം

വാല്‍കഷ്ണം :

ഏറെ കോളിളക്കം സൃഷ്ട്ടിച്ച പോളക്കുളം പീതാംബരന്‍ കേസ് ആണ് ഈ സിനിമയ്ക്ക് പ്രചോദനമായത്എറണാകുളത്തെ പോളക്കുളം ഗസ്റ്റ് ഹൌസിന്റെ മുകളില്‍ നിന്നും അവിടുത്തെ ഒരു ജീവനക്കാരന്‍ ആയ പീതാംബരന്‍ താഴെ വീണു മരിച്ച സംഭവം ആയിരുന്നു അത് കേരള പോലീസ് അന്വേഷിച്ചു ആത്മഹത്യ എന്ന് കോടതി വിധിച്ച  ആ കേസ് .സി ബി ഐ അന്വേഷിച്ചപ്പോള്‍ കൊലപതകമായി. സി ബി ഐ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഡമ്മി ഇട്ടു നോക്കിയത് വളരെ വാര്‍ത്താപ്രാധാന്യം ലഭിച്ചു. പ്രമുഖ വ്യവസായിയായ പോളക്കുളം നാരായണന്‍ ഉള്‍പടെ പ്രതികള്‍ ആയി. ഹൈ കോടതി സി ബി ഐക്കൊപ്പം നിന്നൂ. പക്ഷെ സുപ്രീം കോടതിയില്‍ അപ്പീല്‍  പോയപ്പോള്‍ കോടതി തെളിവുകള്‍ കൂലംകഷമായി പഠിക്കുകയും ഹൈക്കോടതി വിധി തള്ളി പ്രതികളെ വെറുതെ വിടുകയും ചെയ്തു. കേസില്‍ സഹകരിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഉമാദത്തന്‍ , സുപ്രീം കോടതി വിധി പറഞ്ഞ ജസ്റ്റിസ് കെ റ്റി തോമസ്‌ എന്നിവര്‍ അവരുടെ ഓര്‍മ്മ കുറിപ്പുകളില്‍ ഈ കേസിനെ കുറിച്ച് പറയുന്നുണ്ട്. ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും സി ബി ഐ അതൊക്കെ അവഗണിച്ചു നിരപരാധികളില്‍ കൊലപാതക കുറ്റം ആരോപിക്കാനാണ് ശ്രമിച്ചത് . അത് മൂലം ഒരു ബിസിനസ് സാമ്രാജ്യം തകര്‍ന്നു വീണേനെ.


യതാര്‍ത്ഥത്തില്‍ സി ബി ഐ പരാജയമായ ഒരു അന്വേഷണത്തില്‍ നിന്നും അവരെ സിനിമയില്‍ വിജയികള്‍ ആക്കിയ സംവിധായകനും തിരകഥാകൃത്തും (എസ എന്‍ സ്വാമിയും കെ മധുവും) ആണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ താരങ്ങള്‍.


6.ജാഗ്രത 1989



വന്‍ വിജയമായ സി ബി ഐ ഡയറി കുറിപ്പിന് ഒരു സീക്വല്‍ ആയി വന്ന ജാഗ്രത ഒന്നാം ഭാഗത്തിന്റെ അത്രയും വലിയ ഒരു വിജയമായില്ലെങ്കിലും നല്ല ഒരു ചിത്രം തന്നെയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടാം ഭാഗം തിരക്ക് പിടിച്ചു ഇറക്കിയത് ഒരു പക്ഷെ സാമ്പത്തിക ലാഭം മാത്രം നോക്കിയായിരിക്കാം. കഥ പറച്ചിലില്‍ ഒന്നാം ഭാഗത്തിന്റെ ഫോര്‍മാറ്റ് അതേപടി  പിന്തുടര്‍ന്നു ഈ സിനിമ.

പ്രശസ്തയായ നടി അശ്വതി (പാര്‍വതി ) കൊല്ലപപ്പെട്ടത് അന്വേഷിക്കാന്‍ ഇന്‍സ്പെക്ട്ടര്‍ ദേവദാസ് (സുകുമാരന്‍ ) വരുന്നു. ഉന്നതര്‍ പലരുമായും അശ്വതിക്ക് ബന്ധമുള്ളതായി ദേവദാസ് മനസ്സിലാക്കുന്നുണ്ട്. കേസ് അന്വേഷണം പുരോഗമിച്ചാല്‍ അത് പലര്‍ക്കും ക്ഷീണമാകും . നടന്‍ വിശ്വം , മുന്‍ മന്ത്രി ഭാര്‍ഗവന്‍ മുതല്‍ പേര്‍ .ഇവരോടൊക്കെ കാശ് വാങ്ങിച്ചു ദേവദാസ് അശ്വതി ആത്മഹത്യാ ചെയ്തതാണെന്ന് പറഞ്ഞു കേസ് ക്ലോസ് ചെയ്യുന്നു.പിന്നെയാണ്  സേതു രാമയ്യര്‍ അവതരിക്കുനത് .ഏതാണ്ട് ഇത് പോലെ തന്നെയാണ് ആദ്യ സിനിമയും. ദേവദാസിന്റെ ക്യരക്ടരിനെ പറ്റി ആദ്യ സിനിമയുടെ റൈറ്റ് അപ്പില്‍ ഒന്നും പറഞ്ഞില്ല. വെരുമൊരു വില്ലന്‍ പോലീസ് ഓഫീസര്‍ മാത്രം ആകുമായിരുന്ന ആ കഥാപാത്രത്തെ നമ്മള്‍ ഇന്നും ഓര്‍ത്തിരിക്കാന്‍ കാരണം അത് അവതരിപ്പിച്ച സുകുമാരന്റെ കഴിവാണ് . സേതു രാമയ്യര്‍ എന്നാ കഥാപാത്രത്തിന്റെ നിഴലില്‍ മറ്റുള്ളവര്‍ ഒതുങ്ങി പോയപ്പോള്‍ ഒപ്പം നിന്ന് തിളങ്ങിയത് ദേവദാസ് മാത്രം.

സി ബി ഐ കേസ് ഏറ്റെടുക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരമാണ്. താത്പര്യതോടെയല്ല ഡയരക്ടര്‍ കേസ് അയ്യരെ ഏല്‍പ്പിക്കുന്നു. അയ്യര്‍ കേസ് ഏറ്റെടുക്കുന്നത് . ആദ്യ കേസ് അന്വേഷണം കാരണം കേരള പോലീസില്‍ അയാള്‍ക്ക് ശത്രുക്കള്‍ ഉണ്ടായിരിക്കുന്നു. അത് കൊണ്ട് തന്നെ അവര്‍ അയ്യരെ സഹായിക്കാന്‍ ഇടയില്ല . എങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം അദ്ദേഹം ചുമതല എല്ക്കുന്നു.

അന്വേഷണത്തില്‍ സഹായിക്കാന്‍ ആയി പഴയ കൂട്ടാളികള്‍ ആയ ചാക്കോയും (മുകേഷ് )  വിക്രമും (ജഗതി ) വീണ്ടും വരുന്നുണ്ട് . ഔസേപ്പച്ചന്‍  (ജനാര്‍ദനന്‍ ) അശ്വതി അഭിനയിക്കുന്ന സിനിമയുടെ നിര്‍മാതാവ് ആയി വരുന്നുണ്ട്. കൂട്ടാളി പ്രതാപ ചന്ദ്രനും കൂടി പഴയ സിനിമയിലെ പോലെ നര്‍മ്മം നിറഞ്ഞ സീനുകള്‍ സൃഷ്ട്ടിക്കുന്നുണ്ട്.

അന്വേഷണത്തില്‍ അശ്വതി തൂങ്ങിമരിച്ചതല്ല കെട്ടി തൂക്കിയതാനെന്നു അയ്യര്‍ തെളിയിക്കുന്നു. അത് സിനിമയിലെ നല്ല ഒരു സീന്‍ ആണ് . അന്വേഷണം ഒടുവില്‍ അശ്വതിയുടെ പിതാവ് ആയ ബാബു നമ്പൂതിരിയില്‍ എത്തുന്നു,  അയാള്‍ക്ക് വിവാഹേതര ബന്ധത്തില്‍ നിന്നും പിറന്നതാണ് അശ്വതി. മകള്‍ ആണെന്ന് അറിഞ്ഞിട്ടും അയാളുടെ മകനെ കല്യാണം കഴിക്കാന്‍ അശ്വതി ഒരുങ്ങുന്നതാണ് കൊലപാതകത്തിന് കാരണം . ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു ഇത്. വളരെയധികം റെഡ് ഹെറിങ്ങ്സ്  ഉണ്ട് കഥയില്‍ . അശ്വതിയെ നശിപ്പിച്ച മന്ത്രി ഭാര്‍ഗവന്‍ , അവളുടെ പൂര്‍വ കാമുകന്‍ വിശ്വം ഉള്‍പ്പടെ യുള്ളവര്‍. വിശ്വം അവളെ കൊല്ലാനായി വാടക കൊലയാളിയെ (ബാബു ആന്റണി ) വിടുന്നുണ്ട്. എന്നാല്‍ കൃത്യം നടത്താന്‍ അവിടെ എത്തുന്ന അവന്‍ തൂങ്ങി നില്‍ക്കുന്ന അശ്വതിയെ ആണ് കാണുന്നത്.
വിശ്വസ്തനായ സ്വന്തം അസ്സിസ്ടന്റിന്റെ സഹയാത്തോടെ ആണ് ബാബു നമ്പൂടിരിയുടെ കഥാപാത്രം ഈ കൃത്യം നിര്‍വഹിക്കുന്നതും അശ്വതിയെ കെട്ടി തൂക്കുന്നതും.

സി ബി ഐ ഡയറി കുറിപ്പ് ഒരു പുതിയ അനുഭവം ആയിരുന്നു .കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആയിരുന്നു ജാഗ്രത ഇറങ്ങിയിരുന്നെങ്കില്‍ അത് കുറെ കൂടി നല്ല വിജയം ആയിരുന്നേനെ . അടുത്തടുത്ത് ഒരേ ഫോര്‍മാറ്റില്‍ രണ്ടു പടം ഇറങ്ങിയപ്പോള്‍ ആളുകള്‍ക്ക് രണ്ടാമത്തെ ചിത്രത്തില്‍ ഒരു പുതുമയും തോന്നിയില്ല. അതാണ്‌ ചിത്രം ഒരു ആവറേജ് ആയി ഒതുങ്ങിയത്.  പിന്നീടു വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാം ഭാഗം(സേതുരാമയ്യര്‍ സി ബി ഐ ) വന്നപ്പോള്‍ അത് വലിയ വിജയം ആയി മാറി.

മൂന്നാം ഭാഗം ആര്‍തര്‍ ഹെയ്യ്ലിയുടെ നോവല്‍ ആയ detective ഇന്റെ കഥയും റിപ്പര്‍ ചാക്കോ സംഭവും കോര്‍ത്തിണക്കി നല്ല ഒരു കഥ ഉണ്ടാക്കി. നാലാം ഭാഗം(നേരറിയാന്‍ സി ബി ഐ )  അത്ര പോരായിരുന്നു . ഇനി ഇതിന്റെ അഞ്ചാം ഭാഗം അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നു ...നമുക്ക് കാത്തിരിക്കാം


No comments:

Post a Comment

EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...