Wednesday, December 24, 2014

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകള്‍ -പാര്‍ട്ട്‌ 4

9. ദി ട്രൂത്ത്‌- 1998
സംവിധാനം - ഷാജി കൈലാസ്


ദി ട്രൂത്ത്  എന്നാ പേരില്‍ പുറത്തിറങ്ങിയ ഷാജി കൈലാസിന്റെ ചിത്രം ഒരു രാഷ്ട്രീയ കുറ്റാന്വേഷണ സിനിമ ആയിരുന്നു. സത്യസന്ധനായ മുഖ്യമന്ത്രി (ബാലചന്ദ്ര മേനോന്‍ ) കൊല്ലപ്പെടുന്നതും തുടര്‍ന്നുള്ള അന്വേഷണവും ആയിരുന്നു ചിത്രത്തിന്റെ കാതല്‍. ഷാജി കൈലാസ് ചിത്രങ്ങളുടെ പതിവ്  ഫോര്‍മാറ്റില്‍ നിന്ന് മാറി നിന്നു ഈ  ചിത്രം. സിംഹത്തോടെ പോലെ ഗര്‍ജിക്കുന്ന നായകന് പകരം ശാന്തശീലനും എന്നാല്‍ സൂഷ്മ ബുദ്ധിയുമായ ഹീറോ ആയിരുന്നു  ഇതില്‍. മമ്മൂട്ടി ആണ്  കേസ് അന്വേഷിക്കാന്‍ വരുന്ന ഓഫീസറായ ഭരത് പട്ടേരി ആയി  വേഷമിട്ടത്. ഗൌരവക്കാരനും  മലയാളത്തേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്ന പട്ടേരി എല്ലാവരേയും കുഴക്കിയ കേസിലെ ഓരോ കുരുക്കുകളെയും ഈസിയായി അഴിക്കുന്നു. എന്നാല്‍ കേസിലെ പ്രതിയെ   കണ്ടെത്തുമ്പോഴേക്കും പ്രതി ദുരൂഹം ആയി കൊല്ലപ്പെടുന്നു. പ്രധാന പ്രതി തന്നെ ആണ് ഇത് ചെയ്യിക്കുന്നത് .അന്വേഷണത്തിന് ഒടുവില്‍ മന്ത്രിസഭയുടെ മുന്‍പില്‍ വെച്ചു പ്രധാന്‍ വില്ലന്‍  ആരാണെന്നു മമ്മൂട്ടി വെളിവാക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തിയാണ് വില്ലനായി തെളിയുന്നത്. അവസാനം വരെ ഈ സസ്പെന്‍സ് കളയാതെ വെക്കുന്നുണ്ടെങ്കിലും ആരും പ്രതീക്ഷിക്കാത്ത ആള്‍ കൊലയാളി ആകണമെന്ന തിരക്കഥാകൃത്തിന്റെ വ്യഗ്രത ഇതില്‍ കാണുന്നുണ്ട്. അവസാനത്തെ ഒന്ന് രണ്ടു വാചകങ്ങളില്‍ ആണ് അയാള്‍ കൊല ചെയ്യാന്‍ കാരണമായ മോട്ടീവ് വെളിപ്പെടുത്തുന്നത്. അത് അത്ര കണ്‍വിന്‍സിംഗ് ആയി തോന്നിയില്ല 

എസ എന്‍ സ്വാമിയുടെ തിരക്കഥ ആയതിനാലാവാം. ഒരിടത്തും അമിതമായ ഹീറോയിസം ,മെലോഡ്രാമ ഒന്നും ഇല്ല. ആക്ഷന്‍ സീക്വന്‍സും കുറവ്. കൂടുതല്‍ ജമ്പ് കട്ട് ഷോട്ട്സ് , ക്ലോസപ്പുകള്‍ , കനത്ത ബാക്ക്ഗ്രൌണ്ട് മ്യൂസിക് എന്നിവയാല്‍ ഓഡിയന്‍സിനെ പിടിച്ചിരുത്തുന്നു. ആദ്യ ഭാഗം കുറച്ചു dragging ആണെങ്കിലും ഇന്റര്‍വെല്ലിനു ശേഷം കഥ ദ്രുതഗതിയില്‍ മുന്നോട്ടു നീങ്ങുന്നു

സിനിമയില്‍ പാട്ടുകള്‍ ഇല്ല . മമ്മൂട്ടിക്ക് നായികയും .വാണി വിശ്വനാഥ് കേസ് ആദ്യം അന്വേഷിക്കുന്ന ഒരു പോലീസ് ഓഫീസര്‍ ആയി വേഷമിടുന്നു. മമ്മൂട്ടിക്കൊപ്പം ദി കിങ്ങില്‍ ചെയ്ത പോലെ ശക്തമായ വേഷം തന്നെ ആണ് ഇത് .

 വളരെയധികം കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും പതിവ് പോലെ മമ്മൂട്ടി രംഗ പ്രവേശം ചെയ്യുന്നതോടെ (സിനിമ തുടങ്ങി കുറേക്കഴിഞ്ഞാണ് ഇത്. എസ എന്‍ സ്വാമിയുടെ മിക്ക തിരക്കഥയിലും ഇങ്ങനെ ആണെന്ന് കാണാം ) അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു.

ആ കാലഘട്ടത്തില്‍ ഇറങ്ങിയ ഷാജിയുടെ ആറാം തമ്പുരാന്‍ പോലൊരു സിനിമ പ്രതീക്ഷിചിരുന്നവര്‍ക്ക് വളരെ വ്യത്യസ്തമായ ഒരു ആക്ഷന്‍ ത്രില്ലര്‍ ആയി വന്ന ഡി ട്രൂത്ത്‌ വലിയ വിജയം ആയി

10.

ട്രൂത്തിനു ശേഷം പല ഡിറ്റ്ക്ടീവ് ചിത്രങ്ങളും പുറത്തിറങ്ങി. എന്നാല്‍ അവയെല്ലാം പരാജയങ്ങള്‍ ആയിരുന്നു.  ശ്രീനിവാസന്‍ നായകനായ ഫിന്ഗര്‍ പ്രിന്റ്‌ ,ജയറാമിന്റെ രഹസ്യപോലീസ് , തുടങ്ങി പലതും കെ മധുവിന് ശേഷം സസ്പെന്‍സ് ചിത്രങ്ങള്‍ എടുക്കുന്നതില്‍ വിജയിച്ച സംവിധായകന്‍ ജീത്തൂ ജോസഫാണ്
2000 ത്തിനു ശേഷം സിനിമാ  രംഗത്ത് വന്ന ജീത്തു ജോസഫ് പെട്ടന്ന് തന്നെ മലയാളത്തിലെ പ്രമുഖ ഡയരക്ടര്‍മാരില്‍ ഒരാളായി മാറിയിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആയ ദൃശ്യം എന്നാ സിനിമയുടെ സംവിധായകന്‍ ആണദ്ദേഹം . കുറ്റകൃത്യത്തെ ഗ്ലോറിഫൈ ചെയ്യുന്നു എന്നൊക്കെ നിരവധി വിമര്‍ശനങ്ങള്‍ ആ ചിത്രം കേട്ടതാണ് .എന്നാല്‍ സമൂഹത്തിലെ ‘അണ്ടര്‍ഡോഗ് ‘ ഏന് പറയപ്പെടുന്ന സാധരണക്കാരന്‍ ഹീറോ ആയി മാറുന്നതായി ഒന്ന് കാണിക്കാനേ അതില്‍ ശ്രമിച്ചിട്ടുള്ളൂ എന്ന് ആര്‍ക്കും മനസ്സിലാകും. ശരിക്കുമുള്ള ജീവിതത്തില്‍ ഇങ്ങനെ ഒന്ന് സംഭവിച്ചാല്‍ ഒരു കുടുംബത്തിനും ഇത്ര ശക്താമായി പ്രതിരോധിച്ചു നില്‍ക്കാന്‍ സാധ്യമല്ല . ദൃശ്യം ഈ ലിസ്റ്റില്‍ വരണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും അത് ഒരു ഡിറ്റക്ടീവ് സിനിമ അല്ല.. കുറ്റവാളി ആരെന്നു അതില്‍ ആദ്യമേ നമുക്ക് അറിയാം. ചിത്രത്തില്‍ നമ്മള്‍ പ്രതിയുടെ കൂടെയാണ് .കുറ്റം എങ്ങനെ ഒളിക്കാം എന്നാണു ഇതില്‍ നമ്മള്‍ കാണുന്നത്. അല്ലാതെ തെളിയിക്കുകയല്ല .

എന്നാല്‍ ഗുഡ് ഓള്‍ഡ്‌ സ്റ്റൈലില്‍ ഉള്ള ഡിറ്റക്ടീവ് സിനിമകള്‍ ജീത്തു ജോസഫ് ചെയ്തിട്ടുമുണ്ട്. ആ രണ്ടു ചിത്രങ്ങള്‍ ആണ് ഇവിടെ പ്രദിപാദിക്കാന്‍ പോകുന്നത് .

a) ഡിറ്റക്റ്റീവ് -2007


.സസ്പെന്സിനോട് ജീത്തു വിന്റെ താത്പര്യം അദ്ദേഹത്തിന്റെ ദ്രിശ്യത്തിനു മുന്‍പുള്ള  ചിത്രങ്ങള്‍ വെളിവാക്കുന്നുണ്ട്. അതിലെ ആദ്യത്തെ ചിത്രമാണ് രണ്ടായിരത്തിയേഴില്‍ പുറത്തിറങ്ങിയ ഡിറ്റക്ടീവ്. സുരേഷ് ഗോപി ഡബിള്‍ റോളില്‍ വരുന്ന ചിത്രമാണിത് .കുറ്റം ചുമത്തപ്പെട്ട ആളും അയാളുടെ നിരപരാധിത്വം തെളിയിക്കാന്‍ വരുന്ന പോലീസ് ഓഫീസറും ആയി അദ്ദേഹം തന്നെ വേഷമിടുന്നു.

ഉയര്‍ന്നു വരുന്ന രാഷ്ട്രീയ നേതാവാണ് മോഹന്‍കുമാര്‍ (സുരേഷ് ഗോപി ) . വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്ന അയാള്‍ ഒരു പണക്കാരന്റെ മകള്‍ ആയ  രശ്മിയെ (സിന്ധു മേനോന്‍ ) ആണ് കല്യാണം കഴിച്ചത് .രശ്മി വീട്ടുകാര്‍ എതിര്‍ത്തിട്ടും  ഈ വിവാഹത്തിന് സമ്മതിച്ചത് മോഹനോടുള്ള ആരാധനയും ഇഷ്ടവും മൂലമായിരുന്നു. ഒരു സുപ്രഭാതത്തില്‍ രശ്മി ബെഡ് റൂമില്‍ മരിച്ചു കിടക്കുനത് വീട്ടു വേലക്കാരി കാണുന്നു. പോസ്റ്റ്മോര്ട്ടത്തില്‍ നിന്നും അവര്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്ന് മനസ്സിലാകുന്നു . വീട്ടില്‍ മറ്റൊരാള്‍ കയറിയ ഒരു ലക്ഷണവും ഇല്ല .വാതിലുകള്‍ എല്ലാം അടച്ചു അകത്തു നിന്നും കുറ്റി ഇട്ടിരുക്കുകയാണ് .

ഭാര്യ അസ്വാഭാവികമായി മരണപ്പെടുമ്പോള്‍ ആദ്യം സംശയിക്കപ്പെടുക ഭര്‍ത്താവ് ആണല്ലോ . അങ്ങനെ അയാളുടെ പീഡനം മൂലമാണ് രശ്മി ആത്മഹത്യ ചെയ്തത് എന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിച്ചു
ശ്യാം പ്രസാദ്‌ എന്നാ ഓഫീസര്‍ ആയി സുരേഷ് ഗോപി വീണ്ടും എത്തുന്നു. ഇവര്‍ രണ്ടു പേരും ഹാഫ് ബ്രദേര്‍സ് ആണ്. സുരേഷ് ഗോപിയുടെ കണ്ട്രോള്‍ഡ് ആയ അഭിനയം ആണ് ഇതില്‍ കാണാന്‍ ആകുക. ഷാജി കൈലാസ് സിനിമകളില്‍ വെകിളി പിടിച്ച പോലെ നടക്കുന്ന വായില്‍ തോന്നിയത് ആരോടും വിളിച്ചു പറയുന്ന പോലീസ് ഓഫീസര്‍ അല്ല ഇതിലെ ശ്യാമ പ്രസാദ്‌. മമ്മൂട്ടിയുടെ സേതുരാമയ്യരെ പോലെ കയ്യൂക്കിന് പകരം  ബുദ്ധി ഉപയോഗിച്ച് ഇയാള്‍ കേസ് തെളിയിക്കുന്നു.  കേസ് അന്വേഷണത്തില്‍ പല കാര്യങ്ങളും വെളിവാകുന്നു. എല്ലാവരും കരുതിയ പോലെ ഒരു സ്നേഹമായി ആയ ഭാര്യ ആയിരുന്നില്ല രശ്മി. മോഹന്‍ കുമാറിനെ അവള്‍ കല്യാണം കഴിച്ചത് ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു. എന്നും പ്രശസ്തിയും പണവും  പദവിയും മോഹിച്ചവള്‍ ആയിരുന്നു രശ്മി അവളുടെ ആദ്യ കാമുകനെ നിഷ്ക്കരുണം ഉപേക്ഷിച്ചാണ് അവള്‍ ഉയര്‍ന്നു  വരുന്ന രാഷ്ട്രീയക്കാരന്‍ ആയ മോഹനെ കല്യാണം കഴിച്ചത്. മോഹന്‍ മന്ത്രിയകുന്നതും അത് വഴി താന്‍ പ്രശസ്തിയും ധനവും ആര്ജിക്കുമെന്നും അവള്‍ കരുതി. എന്നാല്‍ കരുതിയ പോലെ കാര്യങ്ങള്‍ നീങ്ങിയില്ല. ഇത് അവര്‍ തമ്മില്‍ വഴക്കിനു കാരണമായി. രശ്മിയുടെ കുത്തുവാക്കുകള്‍ സഹിക്കാതെ ആണ് മോഹന്‍ അവള്‍ മരിച്ച അന്ന് രാത്രി ആ വീട്ടില്‍ നിന്നും പോയത്. ആ അവസരം മുതലെടുത് അവളുടെ പൂര്‍വ കാമുകന്‍ അവളെ വിഷം കൊടുത്ത് കൊലപ്പെടുത്തുക ആയിരുന്നു.
അത്യന്തം ഇന്ജീനിയസ് ആയ ഒരു രീതിയില്‍ ആണ് ഇതില്‍ കൊലപാതകി കൊല നടത്തുന്നതായി കാണിക്കുന്നത്. അടച്ച മുറിയില്‍ കിടന്നു ഉറങ്ങിയ രശ്മിയുടെ ചുണ്ടിലേക്ക് ഒരു നീണ്ട കൊണ്ട്ട്രാപ്പ്ഷന്‍ (contraption) വഴി എലി വിഷം ഇറ്റിക്കുന്നു.ഉറക്കതിനടിയില്‍ അറിയാതെ ഇത് അവളുടെ വായിലേക്ക് ചെന്ന് പ്രവര്‍ത്തനം തുടങ്ങി. അവള്‍ മരിച്ചു .

കേസ് വിജയകരമായി തെളിയിച്ചു മോഹന്റെ രാഷ്ട്രീയ ഭാവിയും ഭദ്രമാക്കി ശ്യാമപ്രസാദ് പോകുന്നു.
സുരേഷ് ഗോപി കാലം കഴിയും തോറും പരിഹാസം ഉണര്‍ത്തും വിധം അതി ഭാവുകത്വം കലര്‍ന്ന സംസാരവും മാനെറിസങ്ങളും കാണിക്കുന്നുണ്ട്. ഒട്ടു നച്യുരല്‍ അല്ല ആക്ടിംഗ്. തന്റെ ക്ഷുഭിത യൌവന സിനിമ കാലഘട്ടത്തിന്റെ ബാകിപത്രം എന്നാ പോലെ ഒരു ബിറ്റര്‍ ആഫ്ടര്‍ ടേയ്സ്റ്റ് ഇത് നമുക്ക് തരുന്നു.
ജഗതി കേസ് ആദ്യം അന്വേഷിച്ച പോലീസ് ഓഫീസറായി വന്നു അല്പം കോമിക്ക് റിലീഫ് തരുന്നുണ്ട്.

ഒറ്റയിരിപ്പിനു കണ്ടു തീര്‍ക്കാവുന്ന ഒരു സിനിമ. ഒട്ടും ബോറടിക്കില്ല ഒരു ഘട്ടത്തില്‍ പോലും. എങ്കിലും വലിയ ഒരു വിജയം ആയില്ല എന്നത് നിര്‍ഭാഗ്യകരം. എന്നാല്‍ പിന്നീടു വന്ന മെമ്മറീസ് ഈ ഒരു കുറവ് പരിഹരിച്ചു

10. b)മെമ്മറീസ് 2013

മെമ്മറീസ് പേര് സൂചിപ്പിക്കുന്ന പോലെ ഓര്‍മ്മകളുമായി ബന്ധപ്പെട്ടു കിടക്കുന്നു ഈ സിനിമയുടെ പ്ലോട്ട്. തന്റെ കണ്മുന്നില്‍ വെച്ചു തന്റെ പ്രിയപ്പെട്ട ഭാര്യയും മകളും ഒരു ഭീകരന്റെ തോക്കിനു ഇരയാകുന്നത് കണ്ടതിന്റെ നടുക്കുന്ന ഓര്‍മകളുമായി ജീവിക്കുന്ന  നായകന്‍ . താന്‍ സ്നേഹിച്ച  പെണ്ണ്‍ തന്നെ വഞ്ചിചതിന്റെ ഓര്‍മകളും പേറി മനസ്സില്‍ ആ പെണ്‍കുട്ടിയോടും അവളുടെ കൂട്ടുകാരികളോടും വൈരാഗ്യവും മനസ്സില്‍ പേറി നടക്കുന്ന വില്ലന്‍ .ഈ രണ്ടു പേരുടെ ഓര്‍മ്മകള്‍ (memories) നമുക്ക് മുന്നില്‍ അനവൃതമാകുക ആണ് സിനിമയില്‍ .

സാം അലക്സ് (പ്രിഥ്വിരാജ്) സമര്‍ത്ഥനായ ഒരു പോലീസ് ഓഫീസറാണ് . കേസ് തെളിയിക്കുന്നതില്‍ ഇത്രയേറെ വിജയിച്ച മറ്റൊരു ഓഫീസര്‍ പോലീസ് ഫോഴ്സില്‍ ഇല്ല. ഒരിക്കല്‍ ഒരു ടെററിസ്റ്റ് സെല്ലിനെ നേരിടുന്നതിനിടയില്‍ സെല്ലിന്റെ തലവന്റെ സഹോദരന്‍ സാമിന്റെ തോക്കിനു ഇരയാകുന്നു. തലവന്‍ സാമിനോടുള്ള പ്രതികാരം മനസ്സില്‍ വെച്ചു നടക്കുന്നു. ഒടുവില്‍ ഒരു വര്‍ഷത്തിനു ശേഷം അയാള്‍ പദ്ധതി നടപ്പാക്കുന്നു, സാമിന്റെ മകളെയും ഭാര്യയെയും തട്ടിക്കൊണ്ടു പോയി വെച്ചു അയാള്‍ സാമിനെ വെല്ലുവിളിക്കുന്നു. അവിഎ എത്തുന്ന സാമിനെ ഞെട്ടിച്ചു കൊണ്ട് അയാള്‍ സാമിന്റെ കണ്മുന്നില്‍ വെച്ചു അവരെ കൊല്ലുന്നു. താന്‍ സ്നേഹിച്ചവര്‍ ഇല്ലാതാകുമ്പോള്‍ ഉള്ള ദുഖം നീ അറിയണം ഏന് ആക്ക്രോശിച്ചു കൊണ്ട്ടാണ് അയാള്‍ ഇത് ചെയ്യുന്നത്. ഭീകരനെ സാം കൊല്ലുന്നുണ്ടെങ്കിലും തന്റെ ഭാര്യയെയും മകളെയും രക്ഷിക്കാന്‍ ആവുന്നില്ല. ഇത് അയാളെ മാനസികമായി തളര്‍ത്തുന്നു. അയാള്‍ ലോങ്ങ്‌ ലീവെടുത്ത് മദ്യത്തില്‍ അഭയ, തേടുന്നു.


ഈ ഘട്ടത്തില്‍ ആണ് നഗരത്തില്‍ ഒരു കൊലപാതക പരമ്പര അരങ്ങേറുന്നത്. യുവാക്കള്‍ ക്രൂരമായ രീതിയില്‍ കൊല്ലപ്പെടുന്നു. വിചിത്ര ഷേയ്പ്പില്‍ ഉണ്ടാക്കപ്പെട്ട  മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നാണ് ഇവര്‍ മരിച്ചിരിക്കുന്നത്. 

കേസന്വേഷിക്കുന്ന പോലീസ് ഓഫീസര്‍ (സുരേഷ് കൃഷ്ണ ) തെളിവുകളെ സൂഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്നില്ല. മീഡിയയ്ക്ക് മുന്‍പില്‍ താരമാവാന്‍ മാത്രമാണ് അയാള്‍ക്ക് താത്പര്യം . കേസന്വേഷണം പുരോഗമിക്കതത്തില്‍ IG അരവിന്ദാക്ഷ മേനോന് മനസ്താപമുണ്ട് .അവിചാരിതമായി അയാള്‍ സമിനെ കാണുന്നു. സാമിന്റെ മെന്റര്‍ ആയിരുന്നു അദ്ദേഹം. കുടുംബ സുഹൃത്തുമാണ് . അദ്ദേഹം കേസ് സാമിനെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നു. ഒരു അണ്‍ ഒഫീഷ്യല്‍ പാരലല്‍ എന്ക്വയറി . സാം ആദ്യം സമ്മതിക്കുന്നില്ല എങ്കിലും സ്വന്തം അമ്മയുടെ (അയാള്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയെ ആണ് )നിര്‍ബന്ധ പ്രകാരം കേസ് ഏറ്റെടുക്കുന്നു. പക്ഷെ ഹിസ്‌ ഓണ്‍ ടെമ്സില്‍(his own terms). പരസ്യമായ മദ്യപാനവും അസമയത്തുള്ള ഉറക്കവും ഒക്കെ ആയി അദേഹം കേസ് അന്വേഷിക്കുനത് മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രസിക്കുന്നില്ല. അവര്‍ ഇത് ig യോട് സൂചിപ്പിക്കുന്നുണ്ട് എങ്കിലും അദ്ദേഹം അത് കണക്കില്‍ എടുക്കുന്നില്ല. സ്വന്തം റിസ്കില്‍ അദ്ദേഹം സാമിനെ തുടരാന്‍ അനുവദിക്കുന്നു.

സാം മരിച്ചവരുടെ മുറിവുകളെ പഠിക്കുന്നതില്‍ നിന്നും അവ അക്ഷരങ്ങള്‍ ആണെന്നും ക്രിസ്തുവിന്റെ കാലത്തെ അരമയിക്ക് എന്നാ ഭാഷയില്‍ ഉള്ള ബൈബിള്‍ വചനങ്ങള്‍ ആണെന്നും മനസിലാക്കുന്നു. സ്ത്രീയുടെ വഞ്ചന ആണ് ഇവയുടെ സംഗ്രഹം. അതില്‍ നിന്നും യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെടവരോടല്ല അവരുടെ ഭാര്യമാരോടാണ് പ്രതിക്ക് വിദ്വേഷം എന്ന് അനുമാനിക്കുന്നു. 

അവരുടെ ഭാര്യമാരെ ചോദ്യം ചെയ്തതില്‍ നിന്നും ഇത് സത്യമെന്ന് തെളിയുന്നു. ഇവര്‍ നേരത്തെ പഠിച്ചിരുന്ന എന്ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ വെച്ചു ഒരു യുവാവ് അവരില്‍ ഒരാളോട് പ്രേമാഭ്യര്‍ഥന നടത്തിയിരുന്നു. അതിന്റെ മാനേജരായ മേഡതിനോടുള്ള പക തീര്‍ക്കാനായി അവരുടെ ആശ്രിതനായ  ഈ യുവാവിനെ കരുവാക്കി. ഒരു ദുരന്തതിനോടുവില്‍ സത്യം തിരിച്ചറിഞ്ഞ അയാള്‍ പ്രതികാര ദാഹിയായി മാറി. 

ഒടുവിലാണ് ഞെട്ട്പ്പിക്കുന്ന ക്ലൈമാക്സ് . കേസ് സാമിന് പെഴ്സണല്‍ ആകുന്നു. യുവാവിനെ വഞ്ചിച്ച യുവതി ഇപ്പോള്‍ സാമിന്റെ അനിയന്റെ ഭാര്യ ആണ്. അയാള്‍ ആണ് കില്ലരിന്റെ അടുത്ത ഇര. തുടര്‍ന്ന് ഉദ്വേഗ ജനകമായ ഒരു ക്യാറ്റ് ആന്‍ഡ്‌ മൌസ് കളി പോലെ പ്രതിയെ പിടിക്കാനായി ഉള്ള ശ്രമം. ഒടുവില്‍ സാമിന് വീണ്ടും പഴയ ഓര്‍മ്മകള്‍ പുനര്‍ജനിക്കുന്നത് കാണേണ്ടി വരുന്നു. എന്നാല്‍ ഇത്തവണ അയാള്‍ വിജയിക്കുകയാണ് . സാം അനിയനെ രക്ഷിക്കുന്നു. കൊലയാളി കൊല്ലപ്പെടുന്നു. 

പ്രിഥ്വിരാജിന്റെ അഭിനയം ശ്രദ്ധേയം ആണ്. മമ്മൂട്ടിക്ക് ശേഷം ഏറ്റവും കണ്‍വിന്‍സിംഗ് ആയി പോലീസ് വേഷം ചെയ്ത നടന്‍ ആണ് പ്രിഥ്വി . മുംബൈ പോലീസ് എന്നാ സിനിമയില്‍ കരിയറിനെ തന്നെ ബാധിക്കുന്ന ഒരു റിസ്കി ക്യാരക്ടര്‍ ചെയ്തു കയ്യടി വാങ്ങിയ നടന്‍ ആണ് അദ്ദേഹം. മലയാളത്തിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്നാ പദവിക്ക് എന്ന് കൊണ്ടും അര്‍ഹന്‍. 

പ്രിത്വിരാജ് അഭിനയിച്ച വേറൊരു ശ്രദ്ധേയമായ കുറ്റാന്വേഷണ സിനിമ എന്നാ നിലയില്‍  മുംബൈ പോലീസ് എന്നാ ചിത്രം ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു. 

ഒരു കുറ്റാന്വേഷണ സിനിമ തന്നെ ആണ് ഇത്. എന്നാല്‍ പ്രതി തന്നെ തന്റെ കുറ്റം അന്വേഷിക്കുകയും ഒടുവില്‍ സത്യം കണ്ടെത്തി സ്വയം കീഴടങ്ങുകയും ചെയ്യുന്ന വിചിത്ര കഥ. അംനീഷ്യ എന്നാ അസുഖം ആണ് ഇവിടെ വില്ലന്‍. വേറൊരു സംവിധായകന്റെ കയ്യില്‍ പരാജയം ആകുമായിരുന്ന ഈ സ്ക്രിപ്റ്റ് ആണ്ട്രൂസ് വളരെ  കയ്യൊതുക്കത്തോടെ വലിയ വിജയം ആക്കി മാറ്റി. 

ആന്റണി മോസസ് പ്രിഥ്വിരാജ് ) ഒരു ഗേ പോലീസ് ഓഫീസര്‍ ആണ്. വെളിയില്‍ പുരുഷ സിംഹമായ അയാള്‍ കിടപ്പറ മറ്റു  പുരുഷന്മാരുമായി പങ്കിടുന്നു. ഈ രഹസ്യം അറിഞ്ഞ അയാളുടെ സുഹൃത്ത്  ആര്യന്‍ ജോണ്‍ ജേക്കബിനെ (ജയസുര്യ ) അയാള്‍ വിദഗ്ധമായ ഒരു പ്ലാന്‍  വഴി കൊല്പ്പെടുത്തുന്നു . തുടര്‍ന്ന് ഉണ്ടാകുന്ന ഒരപകടത്തില്‍ ഇയാള്‍ക്ക് ഓര്‍മ്മ നഷ്ട്ടപ്പെടുന്നു. രണ്ടു പെരുടെയും മെന്റര്‍ ആയ ഫര്‍ഹാന്‍ അഷ്‌റഫ്‌ (റഹ്മാന്‍ ) ആന്റണിയെ കൊണ്ട് തന്നെ കേസ് അന്വേഷിപ്പിച്ചു സത്യം കണ്ടെത്തുന്നു 

മലയാള കുറ്റാന്വേഷണ സിനിമകളെ കുറിച്ചുള്ള ഈ  ബ്ലോഗ്‌ ഇവിടെ പൂര്‍ണ്ണം ആകുന്നു.ഡിറ്റക്ടീവ് സീരിയലുകളെ കുറിച്ച് കൂടി അല്പം പറഞ്ഞു ഞാന്‍ നിര്‍ത്തട്ടെ.

വിദേശ രാജ്യങ്ങില്‍ ഏറ്റവും പ്രേക്ഷരുള്ള ഒരു genre ആണിത് .ഇന്ത്യയില്‍ ഇത്തരം സിനിമകളും സീരിയലുകളും വളരെ കുറച്ചേ വന്നിട്ടുല്ലു. അമേരിക്കയില്‍ ഏറ്റവും പ്രേക്ഷരുള്ള സീരിയല്‍ CSI(crime scene investigation) ,NCIS ,true detective എന്നീ കുറ്റാന്വേഷണ സീരിയലുകള്‍ ആണ് . 

ജെര്‍മനി(Forbryldelsen‘), ഫ്രാന്‍സ്(Spiral) ,ഇറ്റലിInspectorMontalbano) ,ബ്രിട്ടന്‍(sherlock)തുടങ്ങിയ രാജ്യങ്ങളിലെ സീരിയലുകള്‍ എടുത്താലും ഇത് തന്നെ സ്ഥിതി. 

എന്നാല്‍ ഇന്ന്ന മ്മുടെ കേരളത്തിലെ (എന്തിനു കേരളം , ഇന്ത്യയില്‍ തന്നെ  )ആകെയുള്ളത് കുറെ ഫാമിലി ഡ്രാമകള്‍ മാത്രമാണ് . സ്തീകള്‍ക്ക് വേണ്ടി എത്ര  വേണമെങ്കിലും വലിച്ചു നീട്ടാവുന്ന തരത്തിലുള്ള തരാം താണ പരമ്പരകള്‍ മാത്രമണ്‌ ഇന്ന് നമുക്കുള്ളത്. രാത്രി ഏഴു മുതല്‍ പത്തു മണി വരെ ഇവയുടെ കൂത്തരങ്ങാണ്.

എന്നാല്‍ ദൂരദര്‍ശന്‍ മാത്രം ഉണ്ടായിരുന്ന നല്ല കാലത്ത് ചില  ക്രൈം സീരിയലുകള്‍ ഉണ്ടായിരുന്നു ഡല്‍ഹിയില്‍ നിന്നും സംപ്രേഷണം ചെയ്ത തെഹ്കീകാത് ,റിപ്പോര്‍ട്ടര്‍ , ബ്യോമ്കേഷ് ബക്ഷി , കരം ചന്ദ് എന്നിവ ഓര്‍മ്മ വരുന്നു. 

കേരളത്തില്‍ നിന്നും എടുത്ത് പറയാന്‍ ആകെ ഒരെണ്ണം മാത്രമേ ഉള്ളു. 'ഡോക്ടര്‍ ഹരിശ്ചന്ദ്ര'എന്നാ പേരില്‍ സംപ്രേഷണം ചെയ്ത ഈ സീരിയലില്‍ എന്‍ എഫ് വര്‍ഗീസ്‌ ആണ് ടൈറ്റില്‍ വേഷം ചെയ്തത്. നടന്‍ ടോണി അദ്ദേഹത്തിന്റെ അസിസ്റ്റന്റ്റ് ആയ പോലീസ് ആയി വേഷമിട്ടു. നല്ല പ്രൊഡക്ഷന്‍ വാല്യൂസ് ഉള്ള സീരിയല്‍ ആയിരുന്നു ഇത്. 1994  ആയിരുന്നു ഇത് വന്നത്. അന്ന് സ്കൂളില്‍ പഠിച്ചിരുന്ന ഞാന്‍ ഇതിന്റെ എല്ലാ എപ്പിസോടുകളും ആവേശത്തോടെ കാണുമായിരുന്നു.  

ജൂഡ് അട്ടിപ്പേറ്റി ആയിരുന്നു സംവിധായകന്‍. എന്‍ എഫ് വര്‍ഗീസിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. പിന്നീടു അദ്ദേഹം ഇതിന്റെ ബലത്തില്‍ സിനിമയില്‍ കയറി. ജൂഡ് അട്ടിപ്പേറ്റിയുടെ തന്നെ പ്രശസ്തമായ 'മിഖായേലിന്റെ സന്തതികള്‍' എന്നാ സീരിയലിലൂടെ ആണല്ലോ ബിജു മേനോന്റെയും അരങ്ങേറ്റം. അദ്ദേഹത്തിന്റെ സീരിയലുകള്‍ ഇന്നത്തെ ചവറുകളെ പോലെ മനുഷ്യന്റെ സെന്‍സിബിലിറ്റിയെ ചോദ്യം ചെയ്തിരുന്നില്ല. 

അദ്ദേഹം ഇനിയും ഇത്തരം പരമ്പരകള്‍ നമുക്ക് സമ്മാനിക്കും എന്നാ പ്രതീക്ഷയോടെ നിര്ത്തുന്നു.

3 comments:

EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...